23 ഫെബ്രുവരി 2013

അപൂര്‍ണമായ കഥ

പത്രത്തിലെ ഒരു ഹെഡ് ലൈനില്‍ നിന്നാണ് ആ കഥ തുടങ്ങുന്നത് .
ആ ഹെഡ് ലൈന്‍ എന്തെന്ന് ഇവിടെ പരാമര്‍ശിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല . എല്ലാ ദിനപത്രങ്ങളില്‍ , പ്രത്യേകിച്ച് ആദ്യ പേജില്‍ വരുന്ന വാണിഭ ദുരന്ത അഴിമതി വാര്‍ത്തകളില്‍ ഒന്നായി അതിനെയും കണക്കാക്കിക്കൊള്ളു .
…………………………..
മനു അന്ന് വളരെ നേരത്തെ എഴുനേറ്റിരുന്നു , രാവിലത്തെ ട്രെയിനിനു പോണം . ഡിസംബറിലെ കുളിര് സഹിക്കുന്നതിനുമാപ്പുരമാണ്  , അത് കൊണ്ടവന്‍ കുളി ഒഴിവാക്കി . അമ്മയുണ്ടാക്കിയ  ദോശയും കാപ്പിയും പേരിനു മാത്രം കഴിച്ചു . അവന്‍ എന്നുമങ്ങനെയാണ് അവസാന നിമിഷം ധിറുതി പിടിച്ചു ഓടി നടക്കും . ബാഗും സാധനങ്ങളും അമ്മ തലേന്നേ പാക്ക് ചെയ്തു വച്ചിരുന്നു , അത് കൊണ്ട് അധികം ടെന്‍ഷന്‍ അടിച്ചില്ല . അമ്മ തന്ന കാശ് എണ്ണുന്നതിനിടെ അവന്‍ പറഞ്ഞു
"പ്രൊജക്റ്റ്‌ , ലാബ് … ഇത് മതിയാകുമെന്ന് തോന്നുന്നില്ല "
അമ്മ വേഗം  പേഴ്സ്ടുത്തു വന്നു .
…………………………..
"എങ്ങെനെ  നടന്ന പെങ്കോച്ചാ , ബാഗ്ലൂര് പോയി പഠിത്തം കഴിഞ്ഞു … ആകെ തല തെറിച്ചു പോയി . അവളുടെ ഇരുകിപ്പിടിച്ചു ദേഹം കാണിക്കുന്ന തുണീം … പാഷനും  …. ഇവക്കൊക്കെ ഇങ്ങനെ വരും …. ചെയ്തവന്മാരെ പറഞ്ഞിട്ട് എന്താ കാര്യം … അല്ല പിന്നെ .. ! "
ചേച്ചിയെ പറ്റി ഇങ്ങനെ പറയുന്നത് , അതും ഈ നേരത്ത് കേട്ട് നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല . പുറമേ സഹതാപം നടിക്കുമെങ്കിലും അവരുടെയൊക്കെ ഉള്ള് ചീഞ്ഞു നാറുന്നത് പോലെ അവനു തോന്നി … അവനാ പാറക്കല്ല് കൈയിലെടുത്തു , അയല്‍ക്കാരുടെ നേരെ ഒരേറു കൊടുത്തു  . കൊണ്ടില്ലെങ്കിലും ഒരു നിമിഷം അവര്‍ മരണത്തെ നുന്നില്‍ കണ്ടു .
…………………………..
ലീവ് കഴിഞ്ഞുള്ള തിരിച്ചു പോക്കാണ് .
സത്യം പറഞ്ഞാല്‍ ലീവ് കഴിഞ്ഞു എന്നത് ഒരു മറയാണ് . ജ്യോതിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു . അവള്‍ക്കും അങ്ങനെ  തന്നെ .
കേരളത്ത്തിലായി ജനിച്ചത്‌ , മറ്റോള്ളോരെ    ഉപദേശിക്കാനും മാന്യത ചമയാനുമുള്ള ഒരു മഹത്തായ ഉപകരണമുണ്ടല്ലോ ഇവിടെ സദാചാരം .
അവളും ലീവ് മതിയാക്കി വരും , അവളോടൊപ്പം ഒന്ന് കറങ്ങണം .
ട്രെയിന്‍ എര്‌ണ്ണാകുളമെത്തി , അവളിവിടുന്നു കയറും .
അവളോടൊപ്പം അച്ഛനും അമ്മയും അനിയനുമുണ്ടായിരുന്നു  . അവള്‍ ലേഡീസ് കമ്പാര്ടുമേന്റിലാണ് കയറിയത് . അനിയന്റെ മുഖം വാടിയിരുന്നു , അമ്മയുടെ മുഖത്ത് ഉത്കണ്ടയാണ് . അച്ഛന്‍ മാത്രം പുചിരിയോടെയാണ് മകളെ യാത്ര അയക്കുന്നത് .
…………………………..
ടിവി ചാനലുകള്‍ സാമൂഹിക പ്രവര്‍ത്തകരെയും നിയമ വിദഗ്തരെയും രാഷ്ട്രീയ മേലാല്‍ന്മാരെയും കൂട്ടിയിരുത്തി സംഭവബഹുലമായ ചര്‍ച്ചകള്‍ നടത്തി . ചില ചര്‍ച്ചകള്‍ പടയോരുക്കങ്ങളായി തോന്നിച്ചു , ഒരു വലിയ മാറ്റത്തിന്റെ കാറ്റ് വീശുന്ന പോലെ .
ചര്‍ച്ചകള്‍ക്കും അഭിമുഖങ്ങള്‍ക്കും പ്രസ്താവനകളുമായി രംഗം കലൂഷിതമായി . ഓരോ മുക്കും മൂലയും ചര്‍ച്ചകള്‍ ചൂട് പിടിച്ചു . അവയില്‍ ഒരു തൊണ്ണൂറു ശതമാനം വാഗ്വാദങ്ങളും പുകവലിക്കുന്നവന്‍ പുകവലിക്കെതിരെ ന്യായം വിടുന്നത് പോലെയായിരുന്നു .
…………………………..
പാര്‍ക്കില്‍ അവര്‍ക്ക് ആരെയും പേടിക്കെണ്ടിയിരുന്നില്ല വിധിയെ അല്ലാതെ . അവര്‍ പ്രണയിച്ചു , പ്രണയം എന്നാ വാക്ക് അര്‍ത്ഥവത്താക്കി കൊണ്ട് . അവര്‍ക്ക് ജീവിതത്തെ കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു .
അവര്‍ക്കിടയില്‍ ഉണ്ടാവുന്ന മൌനം പോലും അവരുടെ പ്രണയത്തിനു മാറ്റ് കൂട്ടി .
അവളോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും അവനു വല്ലാത്തൊരു ആതമവിശ്വസമാണ് , ഊര്‍ജമാണ് . തന്റെ സ്വപ്നങ്ങളെപ്പറ്റിയും തന്നെപ്പറ്റിയും അവളെക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരാള്‍ ഉണ്ടാവില്ല .
അവരെഴുന്നേറ്റു , സമയം ഏഴു മണിയായി  , അവളെ വീട്ടില്‍ ഡ്രോപ്പ് ചെയ്യണം .
…………………………..
ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ മഹാത്വക്തിക്ക് പത്മശ്രി കൊടുക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു .അയാളില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ  ആരും ഒന്നും അറിയില്ലായിരുന്നു , നീതി ലഭിക്കാതിരുന്നെനെ .
              ഫേസ്ബുക്ക് ട്വിറ്റെര്‍ ആ പ്രക്ഷോഭം ഏറ്റെടുത്തു , ദിവസം ഓരോ സ്റ്റാറ്റസ്  ആ പ്രക്ഷൊഭത്തിനെ സപ്പോര്‍ട്ട് ചെയ്തു ഇട്ട ശേഷം  മഹത്തായ കൃത്യം ചെയ്തവരെ പോലെ അവര്‍ കമ്പ്യുട്ടറിനു മുന്നില്‍ ഞെളിഞ്ഞിരുന്നു .
…………………………..
ഒരു മാസം ലീവോണ്ടെന്നു പറഞ്ഞിട്ട് ചേച്ചി പെട്ടെന്ന് പോയി . ചേച്ചി തിരിച്ചു വരുമ്പോള്‍ ഒരു സര്‍പ്രൈസ് കൊടുക്കണം . അവന്‍ പൈസ ഇട്ടു വച്ചിരുന്ന തകര പാട്ട തുറന്നു നോക്കി , നൂറു രൂപയും കുറച്ചു ചില്ലറയുമുണ്ട് .
 ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെടാ എന്തെങ്കിലും ഒന്നും സമ്മാനമായി കൊടുക്കണം …..  കാശ് തികഞ്ഞില്ലെങ്കില്‍ അമ്മയോടോ അച്ഛനോടോ ചോദിക്കണം .
അടുത്ത പ്രാവിശ്യം ചേച്ചി വരുമ്പോള്‍ എപ്പോഴെത്തെയും പോലെ വഴക്കുണ്ടാക്കരുത് . അവന്റെ ഡയറി താളുകളെ അവന്‍ എന്തെന്നില്ലാത്ത സ്നേഹത്തോടെ തഴുകി .
…………………………..
അവരാറെഴു  പേരുണ്ടായിരുന്നു  ,
അവര്‍ക്കെല്ലാം കഥകളില്‍ കേട്ട് പരിചയമുള്ള  ക്രൂരന്മാരുടെ മുഖമായിരുന്നില്ല .
മാന്യരായിരുന്നു തികച്ചും മാന്യര്‍ .
അവര്‍ ചിരിച്ചു കൊണ്ട് പ്രാക്ര്തമായ നര്‍ത്ത ചുവടുകള്‍ വച്ചാണ് അടുത്ത് വന്നത് .
ജീവനില്ലാതെ ജീവിക്കുവാന്‍ അവര്‍ എന്നെ മാത്രം ബാക്കിയാക്കി , അവളുടെ ഓര്‍മ്മകളോടൊപ്പം .
…………………………..
ഒരുപാട് പേര്‍ സഹതാപത്തോടെ അടുത്ത് വന്നു .
ഞങ്ങളോടൊപ്പം ഇരുന്നു കരഞ്ഞു .
ഒരു പക്ഷെ ഞങ്ങളെക്കാളൊക്കെ  ചേച്ചി അവരുടെയൊക്കെ മകളായിരുന്നു എന്ന് തോന്നി .
അവര്‍ വികാരാധീനരായി പ്രതികരിച്ചു .
മാധ്യമങ്ങളില്‍ അവരുടെ മുഖവും പ്രസ്താവനകളും തിളച്ചു  നിന്നു .
…………………………..
ആ കഥ അവസാനിച്ചത്‌ പക്ഷെ ഹെഡ് ലൈനില്‍ ആയിരുന്നില്ല ….
ആ കഥയ്ക്ക്‌ പൂര്‍ണമായൊരു അവസാനം സത്യം പറഞ്ഞാല്‍ ഉണ്ടാവില്ല . മറ്റൊരു കഥ തുടങ്ങിയടത്തു ഈ കഥ പറഞ്ഞു നിര്‍ത്തി എന്നെ ഒള്ളു . ഇനിയും സമാനമായ ഹെഡ് ലൈനുകള്‍  തല പൊക്കുമ്പോള്‍ ഈ കഥയെക്കുറിച്ച് പണ്ഡിതന്മാര്‍ പരാമര്‍ശിക്കും , മിക്കവാറും ഒരു ഗുണപാഠം എന്നാ നിലയില്‍ .