02 ജൂലൈ 2011

കണ്ണ് തുറപ്പിച്ച നാലാം ക്ലാസുകാരന്‍

എന്റെ  സംഭവബഹുലമായ  ജീവിത  വീഥികളില്‍  ഏറ്റവും  പ്രധാനപ്പെട്ട  ഒരു  എടാണിത്  . കോയമ്പത്തുര്‍  ഹോസ്റല്‍ ജീവിതം അധികം നാളുണ്ടായിരുന്നില്ല ചില്ലറ പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ വെളിയില്‍ ഒരു വീടെടുത്ത് താമസം തുടങ്ങി . കുത്തഴിഞ്ഞ ജീവിതത്തിന്റെ തുടക്കം ഇവിടുന്നങ്ങോട്ട്‌ ശക്തി പ്രാപിക്കുകയായിരുന്നു .ഞങ്ങള്‍ ബുദ്ധിജീവികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നിയ നാളുകള്‍ . കാരണം ഉയര്‍ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു ..... കുളിക്കില്ല , തുണി നനയ്ക്കില്ല  , ചീര്‍പ്പ് കാണാത്ത മുടി , അലങ്കോലമായി കിടക്കുന്ന മുറി .... മിക്കവാറും ദിവസങ്ങള്‍ പട്ടിണിയായിരുന്നു ... കാശോന്നുമില്ലാഞ്ഞിട്ടല്ല , കട വര പോകാനുള്ള മടി .... പിള്ളാരുടെ ഓരോ തമാശ എന്നും പറഞ്ഞു നാലായി ഒടിഞ്ഞു മടങ്ങി കിടന്ന വയറും കണ്ണടച്ച് ...കോളേജു ഗെയ്ട് പോലും കണ്ടിട്ട് രണ്ടു മൂന്നു ആഴ്ചയായി .... അവിടെ ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവായിരുന്നത് പെര്‍ഫ്യും ആയിരുന്നു . ഒരു മടുപ്പുമില്ലാതെ ആ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞു കൂടി .


 അങ്ങനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരന്‍ സഹിലും മാത്രം വീട്ടില്‍ , ബാക്കിയുള്ളവരെല്ലാം കോളേജില്‍ ആണെന്ന് തെറ്റുധരിക്കേണ്ട കറങ്ങാന്‍ എങ്ങോ പോയി എന്ന് തോന്നുന്നു . ഞാന്‍ ടി.വിയുടെ മുന്‍പിലും സാഹില്‍ മൊബൈലില്‍ ഫെയ്സ്ബുക്കിലുമായി സമയം തെള്ളിനീക്കികൊണ്ടിരിക്കുന്ന വേളയില്‍ . കോളിംഗ് ബെല്‍ ശബ്ദിച്ചു " റിംഗ് ടോംഗ് " ഞാന്‍ എഴുന്നേറ്റു ചെല്ലും മുമ്പേ ഒരു ചെറിയ പയ്യന്‍ വാതിലിനടുത്തെത്തി . ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി , സ്കൂള്‍ യുണിഫോം ആണെന്ന് തോന്നുന്നു വെള്ള ഉടുപ്പും നീല പാന്റും തോളത്തു അവനെക്കാള്‍  വലിയ ബാഗും .


           " അണ്ണാ വേല യേതാവത് ഇരുക്കിങ്ങള ? " 
" അതൊന്നും ഇവിടില്ല അപ്പുറത്തെങ്ങാനും  പോയി ചോദിക്ക്  "


" എന്ന വേലയാനാലും പണ്ണലാം , വീട് ക്ലീന്‍ പണ്ണലാം "
" ഊ വീടെങ്കെ ? "


"പക്കത്ത് താന്‍ '
" ഇന്ന് സ്കൂള്‍ ഇല്ലെയാ ?


" എക്സാം മുടിഞ്ഞത്  , അണ്ണാ വേലയെതാവത് ഇരുക്കിങ്ങള ? "
'ഇല്ല  വേലയെധുവും ഇല്ല "


" കൊഞ്ച നേരം ടിവി പാക്കലാമ ? '
" ഓക്കേ പാര്‍ "


അവന്‍ ടിവിയുടെ മുന്നിലിരുന്നു , ഞാന്‍ ഒരു തൈഴ്ഹ ചാനെലിട്ടു കൊടുത്തിട്ടു സഹിലിനെ നോക്കി 
സഹില്‍ " പുള്ളാരെ പിടിച്ചോണ്ട് പോയി എന്ന് പറഞ്ഞു പോലീസ് വരുമോടെ ? "

ആ പയ്യന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ ആ മുറി മുഴുവനും കണ്ണോടിച്ചു , വാരിവലിച്ചിട്ടിരിക്കുന്ന തുണിമണികള്‍  , ആകെ അലങ്കോലം . അവന്‍ പതുക്കെ എഴുന്നേറ്റു ഓരോന്നായി അടുക്കിപെരുക്കാന്‍ തുടങ്ങി . വേണ്ട വേണ്ട എന്ന് ഞങ്ങള്‍ ആവുന്ന പറഞ്ഞു നോക്കി  . ചൂലെടുത്ത് തൂത്തു വാരി . ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി .


" ബാലവേല ക്രിമിനല്‍ കേസാടാ , തമിഴന്മാരുടെ ഇടിക്കു ഒരു മയവും കാണില്ല " സഹില്‍ ഓര്‍മ്മപ്പെടുത്തി . ഞാന്‍ അവനെ തടഞ്ഞു കൊണ്ട് paranju


" പോതും തമ്പി , ഇങ്കെ വേലക്കാരന്‍ ഇരുക്ക്‌ , നാളേക്ക് അവങ്കെ വന്നു എല്ലാമേ ക്ലീന്‍ പന്നുവാങ്കെ
"ഇതെല്ലം ഇപ്പുടി കൂടിയിടാമ , ഞാന്‍ ക്ലീന്‍ പണ്ണി കൊടുക്കേറെ അണ്ണാ " അവന്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ  ഓരോന്ന് വൃത്തിയാക്കികൊണ്ടിരുന്നു  . ഒടുവില്‍ പോവാന്‍ ഇറങ്ങുമ്പോള്‍ അവന്റെ കൈയില്‍ ഇരുപതു രൂപ വച്ച് കൊടുത്തു . 


അവനു സന്തോഷം , കാശ് കിട്ടിയിട്ടും  പുറത്തിറങ്ങിയപ്പോള്‍ ചെരുപ്പുകള്‍ നന്നായി ഒതുക്കി വച്ചിട്ടാണ് അവന്‍ പോയത്  . അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളിലേക്കു ഒരു പ്രകാശം പരന്നു . പണ്ടേ മേലനങ്ങി പണിയെടുക്കാത്ത  ഞാന്‍ ആ ചെറിയ പയ്യന്റെ മുന്‍പില്‍ ചെറുതായി പോകുന്നതായി തോന്നി . സ്വന്തം വീട് വൃത്തിയാക്കാന്‍ പോലും നമ്മുക്ക് അയല്‍സംസ്ഥാനക്കാര്‍ വേണമെല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി പുച്ചിച്ചു . 


എന്നും വിചാരിച്ചു ഈ സംഭവത്തോടെ ഞാന്‍ കഠിനധ്വാനി  ആയെന്നു വിചാരിക്കേണ്ട ... പണ്ടുള്ളവര്‍ പറയും പോലെ " സിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല "



19 മേയ് 2011

വരവേല്‍പ്പ്



ക്ലോക്കില്‍ മണി ഒമ്പതടിച്ചു , രഞ്ജന് ഇരുപ്പുറയ്ക്കുന്നില്ല  . വല്ലാത്ത മൂകത , ഏകാന്തത അയാളെ ശരിക്കും ഭ്രാന്തു പിടിപ്പിച്ചു . ഒന്ന് രണ്ടു വട്ടം മുന്‍ വശത്ത് ചെന്ന് നോക്കി . അണികളോ , നിവേദനവുമായി വരാറുള്ള ജനങ്ങളോ ആരെങ്കിലുമൊക്കെ മുറ്റത്ത്‌ കാണുമെന്നു അയാള്‍ പ്രതിക്ഷിച്ചു . ആരും ഉണ്ടാവിലെന്ന യാഥാര്‍ത്ഥ്യം രണ്ജനുമറിയാം , പക്ഷെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും അയാള്‍ക്ക്‌ കഴിയാറില്ല . ആ ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ അയാള്‍ ശ്രമിച്ചു .
രണ്ടു മൂന്നു ദിവസത്തെ സംഭവവികാസങ്ങള്‍ കൊണ്ട് സാധാരണ ജനങ്ങള്‍ തന്നില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു .എന്തിനേറെ പറയുന്നു , എന്തിനുമേതിനും കൂടെ നില്‍ക്കുന്ന വിശ്വസ്തരായ പ്രവര്‍ത്തകരെയും കാണുന്നില്ല .
                          ടി-പ്പോയില്‍ കിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്കു ശ്രദ്ധ പതിഞ്ഞു , അതയാളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി  " കണ്ടവക്കാരെ അഴിമതി കേസില്‍ മുന്‍ മന്ത്രി രഞ്ജന്‍ മാത്യുവിനെ ഇന്ന് അറസ്റ്റു ചെയ്യും ". ന്യുസ് ചാനലുകള്‍ അയാള്‍ മാറ്റി മാറ്റി ഇട്ടു നോക്കി , തനിക്കനുകൂലമായി ഒരു വാക്ക് ആരെങ്കിലും പറയും എന്നയാള്‍ കരുതി . കൂടെ നിന്നവനും തന്നെ വാഴ്ത്തി സ്തുതിച്ചവനുമൊക്കെ ഇന്ന് തനിക്കെതിരെ കുരമ്പുകള്‍ തൊടുത്തു വിടുന്നു . ടി.വി ഓഫാക്കി അയാള്‍ സോഫയിലേക്ക് ചാഞ്ഞു . ഓര്‍മ്മകളിലേക്ക് ആ ദിവസം കടന്നു വരുന്നു . ജനങ്ങള്‍ രഞ്ജന്‍ മാത്യു എന്നാ യുവ നേതാവിനെ തോളിലേറ്റി നടന്ന ദിവസം ,ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ ജനം വരവേറ്റ ദിനം ,   പത്രമാധ്യമങ്ങള്‍ എഴുതിയുണ്ടാക്കിയ പൊന്‍ തൂവലുകളുമായി ജനമനസുകളില്‍ കിരിടവും ചെങ്കോലുമില്ലാതെ  അയാള്‍ നാട് വാണ സമയം . എതിര്‍കക്ഷിക്ക് കെട്ടി വച്ച കാശ് പോലും കിട്ടിയില്ല . അത്രയ്ക്കുണ്ടായിരുന്നു രഞ്ജന് അന്ന് ജനപിന്തുണ . ഓരോ അമ്മമാര് സ്വന്തം മകനെ പോലെ കരുതി . രാഷ്ട്രിയ പിതാമഹന്മാര്‍ മറ്റൊരു ഗാന്ധി എന്ന് വിശേഷിപ്പിച്ചു .
                                 ജീവന് തുല്യം തന്നെ സ്നേഹിച്ച പെണ്‍കുട്ടിയെ ത്വജിച്ചത് ഈ നാടിനും നാട്ടാര്‍ക്കും വേണ്ടിയായിരുന്നു . എന്നിട്ടും ശത്രുക്കള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലുമാരുമുണ്ടായിരുന്നില്ല . ഒന്ന് നേരമിരുട്ടി വെളുത്തപ്പോഴേക്കും താന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയിര്ക്കുന്നു , അനാഥനായിരിക്കുന്നു .
വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം . രഞ്ജന്‍ എഴുനേറ്റു വെളിയിലേക്ക് ചെന്ന് , പോലീസാണ്  .
"അറസ്റ്റു വാറണ്ടുണ്ട്  "
സല്യുട്ട് ചെയ്ത കൈകള്‍ വിലങ്ങണിയിരിക്കുമ്പോഴും രഞ്ജന്‍ നിര്‍വികാരനായി നിന്ന് . വീടിനു ചുറ്റും തന്നെ ക്രൂശിക്കാന്‍ നില്‍ക്കുന്ന തന്റെ പ്രിയപ്പെട്ട ജനതയെ അയാള്‍ നോക്കി . എല്ലാവരുടെയും കണ്ണുകളില്‍ വെറുപ്പും ദേഷ്യവും . അസ്ഭ്യവര്‍ഷവും കൂക്കുവില്കളും ചെരുപ്പ് മാലകലുമായി അവര്‍ രനജനെ വരവേറ്റു . പോലിസ് അവരെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു . ഒരു വിധം രോക്ഷകുലരായ  ജനങ്ങളുടെ ഇടയില്‍ നിന്നും രഞ്ജന്‍മായി ജീപ് വീട്ടുവളപ്പില്‍ നിന്നും പുറത്ത് കടന്നു . കല്ലേറില്‍ ഉണ്ടായ നെറ്റിയിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരുനു . ജീപ്പ് ജങ്ങ്ഷനിലെത്തി , ഒരു നേതാവിനെയും തോളിലേറ്റി ഒരു ജാഥ ആ ജീപ്പ് കടന്നു പോയി ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ വരവേറ്റു കൊണ്ട് പോകുന്നു ,  കുറച്ചു നാളത്തേക്ക് വാഴ്ത്തി പാടാനും പിന്നെ ക്രൂശിക്കപ്പെടുവാനും  ഒരാള്‍ കൂടി .  ആ പുതിയ നേതാവിനെ പറ്റി രഞ്ജന്‍ ചിന്തിച്ചില്ല ,  ജയിലില്‍ ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്ന പുതിയ വരവേല്‍പ്പിനെ കുറിച്ചായിരുന്നു അപ്പോള്‍  അയാളുടെ ചിന്തകള്‍ മുഴുവനും

29 ഏപ്രിൽ 2011

അമ്മ പറഞ്ഞു തന്ന ആനക്കഥ




ഒരു  ബ്ലോഗ്‌  പോസ്റ്റിനു  വിഷയം   ചികഞ്ഞു ബാല്യകാല ഓര്‍മ്മകള്‍ വാരിവലിചിട്ടപ്പോഴാണ് ചില നനുത്ത ഓര്‍മ്മകളും ആ കഥയും അവിടെ  പൊടീ പിടിച്ചു കിടക്കുന്നത് കണ്ടത് .
                   എന്റെ അമ്മ വീട് പത്തനംതിട്ടയിലെ കോന്നിയിലാണ് . അച്ഛന്‍കോവിലാറിന്റെ  തീരത്താണ് എന്ന് വേണമെങ്കില്‍ പറയാം . വീട്ടില്‍ നിന്നും പത്തടി നടന്നാല്‍ മതി , ആറ്റിലെത്താന്‍  . ആറിനക്കാരെ പുതിയകാവ് ദേവിക്ഷേത്രം . കുളിക്കാനും നനയ്ക്കാനും അമ്പലത്തില്‍ പോകാനുമായി ഒരുപാട് പേര്‍ വീടിനു മുമ്പിലുടെ  പോകാറുണ്ട്  . കോന്നി ആനക്കൂട്ടില്‍ നിന്നും പണ്ട്  സ്ഥിരമായി ആനകളെ കുളിപ്പിക്കാന്‍ ആ കടവിലാണ്  കൊണ്ട് വരുന്നത്  .
               അവിടുത്തെ  വീടിന്റെ മുമ്പില്‍  ഒരു സര്‍വ്വേ  കല്ലും  പഞ്ചായത്ത് വക പൈപ്പും ഉണ്ട് . ആ സര്‍വ്വേക്കലും ഞാനുമായി എന്തോ ആത്മബന്ധമുണ്ട് , കാരണം ( ചേച്ചിമാര് പറഞ്ഞു കേട്ട അറിവാണെ  )  അന്നെനിക്ക്  വയസു ഒന്ന് . അമ്മ കോന്നി പി .എസ .വി .പി .എം  സ്കൂളിലെ  മലയാള  അധ്യാപിക  . രാവിലെ  അമ്മ സ്കൂളില്‍  പോകുന്നിടം  വരെ  എന്നെ പോലെ ഒരു മര്യാദക്കാരന്‍  ആ പ്രദേശത്ത് വേറെ ആരും കാണില്ല   . അമ്മ സ്കൂളിലേക്ക്  ഇറങ്ങുന്നതോടെ  എന്റെ  നിലവിളി  അതിരുകള്‍  ലങ്ഘിച്ചു  പൊന്തുകയാണ്  . അമ്മുമ്മ  , വല്യമ്മ (അമ്മയുടെ  ചേച്ചി  ), വല്യമ്മയുടെ മക്കളായ  അജി  ചേച്ചി  ജിജി ചേച്ചി  , എന്റെ നേര്‍  പെങ്ങള്‍  വീണ  .... എന്നിങ്ങനെ  ഒരു നീണ്ട  പെണ്‍പട  തന്നെ  പഠിച്ച  പണി  പതിനെട്ടും  നോക്കും  . ഞാനുണ്ടോ  വിട്ടു  കൊടുക്കുന്നു  ഒന്നരക്കട്ട  , രണ്ടരക്കട്ട  നിലവിളിയുടെ  സംഗതി  കൂട്ടിക്കൊന്ടെയിരിക്കും  . ഒടുവില്‍  അവര്‍ പത്തൊന്പതാമെത്തെ അടവെടുക്കും , എന്നെയും എടുത്തു കൊണ്ട് ആ സര്‍വ്വേ കല്ലിനടുത്തുക്കെ ഓടും . എന്തോ ആ സര്‍വ്വേക്കല്ലില്‍ എന്നെ പ്രതിഷ്ടിച്ചു കഴിയുമ്പോള്‍ സ്വിച്ചിട്ടപോലെ ഞാന്‍ ശാന്തനാവും . വഴിപോക്കരെ കാണാം എന്നുള്ളത് കൊണ്ടോ , നല്ല കാറ്റ് എല്ലക്കുന്നത് കൊണ്ടോ മറ്റോ ആയിരിക്കണം ഞാന്‍ ശാന്തനാകുന്നത് .


                 ആ പ്രദേശവുമായി ബന്ധപ്പെട്ടു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരോര്‍മ്മ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു സംഭവകഥയാണ് , ഒരു ആനക്കഥ .
    എന്നും കോന്നി ആനക്കൂട്ടില്‍ നിന്നും ആനകളെ കുളിപ്പിക്കാന്‍ ആ  വഴി കൊണ്ട് പോകും .വീടിനു മുമ്പിലുള്ള പഞ്ചായത്ത് പൈപ്പില്‍ നിന്നും വരിവരിയായി വെള്ളം കുടിച്ചിട്ട് ആറ്റിലേക്ക് നടക്കും. അക്കാലത്ത് പ്രശസ്തരായ രണ്ടു ആനകളുണ്ട് അവിടെ അയ്യപ്പനും മേനകയും .സ്ഥിരമായി അയ്യപ്പനാണ് ആദ്യം വെള്ളം  കുടിക്കാറ   . 
                                         ഒരു ദിവസം അമ്മ വീടിന്റെ ഉമ്മറപ്പടിയിലിരുന്നു വല്യമ്മയുടെ മോളെ കളിപ്പിച്ച്ചുകൊണ്ടിരിക്കുന്നു .എന്നത്തെയും പോലെ അന്നും ആനകള്‍ കുളിക്കാന്‍ വന്നു പക്ഷെ അയ്യപ്പന് മുമ്പേ മേനക വള്ളം കുടിച്ചു . അയ്യപ്പന് അത് അത്ര പിടിച്ചില്ലാ . അയ്യപ്പന്‍ കൊമ്പു കൊണ്ട് മേനകയെ തള്ളി മാറ്റി . കൊമ്പു വയറു തുളച്ചു കയറി , ലോകം നടുങ്ങുമാര് ചിന്നം വിളിച്ചു കൊണ്ട് അത് ആറ്റിലെക്കോടി  . ഓടുമ്പോള്‍ വയറ്റില്‍ നിന്നും കൊടലും പണ്ടവും വഴിയിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നു . ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അമ്മ കുഞ്ഞിനെയുമെടുത്ത് അകത്തു കയറി കതകടച്ചു , ജനാലയിലുടെ പുറത്തേക്ക് നോക്കി . മേനകയുടെ ചിന്നംവിളി അപ്പോഴും ഉയര്‍ന്നു കേട്ട് കൊണ്ടിരുന്നു .
" അവന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല , തല കൊണ്ട് ഒന്ന് തെള്ളി മാറ്റണം എന്നെ ഉദെശിച്ചോള്ളൂ" അമ്മ എടുത്തെടുത്ത് പറയും .
പാപ്പാന്മാര്‍ കുത്ത് കൊണ്ടോടിയ മേനകയുടെ പിറകെ ഓടിയിട്ടും , അറിയാതെ ചെയ്തോരപരധത്ത്തിന്റെ കുറ്റബോധം കൊണ്ടോ എന്തോ അയ്യപ്പന്‍ ആ പൈപ്പിനടുത്ത് തന്നെ നിന്നു  , പാപ്പാന്മാര്‍ തിരിച്ചു കൊണ്ട് പോകുന്നിടം വരെ . കൊടലും പണ്ടവും വാരിക്കൂട്ടി തയിച്ച്ചു ഒരുപാട് ശ്രിശ്രുഷകള്‍ നടത്ത്തിയന്കിലും ഫലം കണ്ടില്ല , മേനക മരിച്ചു . അറിയാതെ പറ്റിയ അപരാധത്തിന്  കുറ്റബോധം കൊണ്ട് ആ പൈപ്പിന്‍ ചുവട്ടില്‍ നില്‍ക്കുന്ന അയ്യപ്പനും ചിന്നം വിളിച്ചു കൊണ്ട് മരണവേദനയോടെ ഓടിയ മേനകയും മനസ്സില്‍ മായാതെ നില്‍ക്കുന്നു .
അടുത്തിടയ്ക്ക് ആ കഥ ഒന്നുടെ പറഞ്ഞു തരാന്‍ അമ്മയോട് പറഞ്ഞു . ആനയുടെ ഓരോ ചലനവും അതുപോലെ അഭിനയിച്ചു അമ്മ പറഞ്ഞു തന്നു . ആദ്യമായി കേട്ടപ്പോഴുണ്ടായ അതെ  കൌതുകം എനിക്കും . എന്നത്തയും പോലെ അന്നും ആ കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു . അമ്മ കഥ പറയുന്ന രീതിയോ അതോ അയ്യപ്പന്‍ എന്നാ ആനയുടെ നിഷ്കളങ്കതയോ അതിനു കാരണം ഇന്നും എനിക്കറിയില്ല .

25 ഏപ്രിൽ 2011

ബാഗ് പിടിച്ചുപറിക്കാരന്‍




കൊല്ലത്ത് ട്രെയിന്‍ പന്ത്രണ്ടരക്ക് എത്തും , പിന്നെ അതില്‍ ഇരുന്നു ചോറ് കഴിച്ചു ഒരു മണിക്കുള്ള ക്ലാസ്സിനു പോകും കുറെ നാളായുള്ള എന്റെ ദിനചര്യ ആണത് . മിക്കവാറും കൂട്ടുകാര് കാണും , ചോറ് കഴിച്ചു കഴിഞ്ഞു പൊതി റെയില്‍വേ പാളത്തില്‍ ഇടരുത് എന്ന് പണിക്കാരും പോലീസുകാരും പലപ്പോഴും ഞങ്ങള്‍ക്ക് വാണിംഗ് തരാറുണ്ട് . നല്ല സത്സോഭാവികളായ കൂട്ടുകാര്‍ കാരണം എനിക്ക് പല തവണ പണിക്കാരുടെ കൈയില്‍ നിന്നും ലാസ്റ്റ് വാണിംഗ് കിട്ടാറുണ്ട് .

ഇനി ആ സംഭവ ദിവസത്തിലേക്ക് കടക്കാം , അന്ന് ഞാന്‍ മാത്രമേ ഉള്ളു ..... ഏകാന്തതയില്‍ പുതിയ മാനങ്ങള്‍ തേടി സാഹിത്യ ലോകത്ത് ഇങ്ങനെ വിരാജിച്ചു   നടക്കുകയായിരുന്നു . ( എന്റെ ഒരു വിശ്വാസം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ - ഒറ്റയാവുമ്പോള്‍ എനിക്കെന്തോ ഭയങ്കര ആത്മവിശ്വാസമാണ് , ആ സമയത്ത് എന്നെ ആരാലും തോല്‍പ്പിക്കാന്‍ പറ്റില്ല എന്നൊരു വിശ്വാസം .... ഒരു കിറുക്കന്റെ കിറുക്ക് എന്ന് കരുതി ക്ഷമിക്കുക )

അന്നും പതിവ് പോലെ പന്ത്രണ്ടരക്ക് കൊല്ലത്ത് ട്രെയിന്‍ എത്തി , ട്രെയിനില്‍ ഇരുന്നു ഞാന്‍ ചോറ് കഴിച്ചു . പൊതി കളയാന്‍ വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു തല തെറിച്ച ആലോചന " ഇന്ന് റെയില്‍വേ പാളത്തില്‍ ഇട്ടാലോ " . ഒരു തല തെറിച്ച ആലോചന വന്നാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല . ഞാന്‍ അലക്ഷ്യമായി റെയില്‍വേ പാളത്തിലേക്ക് വലിച്ചെറിഞ്ഞു . ആഹാ ! എന്തൊരു ഉന്മേഷം  , നിയമം ലംഘിച്ചപ്പോള്‍ എന്തൊരു മനസുഖം , വല്ലാത്തൊരു നിര്‍വൃതി . കൈ കഴുകി ട്രെയിനിനു വെളിയിലേക്കിറങ്ങി ...  .
രണ്ടു ചുവടു വച്ചില്ല ദെ നിക്കുന്നു ഒരു പോലീസുകാരനും ഒരു ചേട്ടനും കുറച്ചപ്പുറത്ത് .


പോലീസുകാരന്‍ : " ഇവനാന്നോ ? ഇവനാന്നോ ?"
ചേട്ടന്‍ : " ഇവനാന്നോ എന്നൊരു സംശയം ."

ഇശ്വര ഞാന്‍ പൊതി റെയില്‍വേ പാളത്തില്‍ കളഞ്ഞത് കണ്ടുന്ന തോന്നുന്നേ . തീര്‍ന്നു , പെറ്റിയടിക്കുമോ അതോ തെറി വിളിക്കുമോ ? രണ്ടു തല്ലോ തെറിയോ വല്ലതും ആയിരുന്നെങ്കില്‍ പിന്നെയും സഹിക്കാം പെറ്റിയടിച്ചാല്‍ എവിടെന്നെടുത്ത് കൊടുക്കും .

"ഇങ്ങോട്ട് മാറി നിക്കട " അയാള്‍ ആക്രോശിച്ചു . ഞാന്‍ അടുത്തോട്ടു അല്പം വിറയലോടെ മാറി നിന്ന് .
"നീ എവിടുന്നു വരുന്നെട ? "
"ഞാന്‍ അപ്പുറത്തെ ബോഗി ......."
"എന്ത് ? "
"അല്ല പത്തനാപുരം ...ആവണിശരം അപ്പുറത്തെ ബോഗിയില്‍ കഴിക്കുകയായിരുന്നു "

" സത്യം പറയെടാ ഈ ബാഗ് നിന്റെ അല്ലെ " ഒരു സ്കൂബി ടെ ബാഗ് ചൂണ്ടി കാണിച്ചു അയാള്‍ കോപം കൊണ്ട് വിറച്ചു .

ങേ ബാഗോ , ഓ അപ്പൊ പൊതി കേസല്ല ബാഗാ . അപ്പൊ പിന്നെ പേടിക്കാനൊന്നുമില്ല .
" എനിക്കറിയാംപാടില്ല..." എന്റെ സ്വരത്തില്‍ അല്പം ധൈര്യിം ഉണ്ടായി എന്ന് തോന്നുന്നു .
" നിന്റെ കൂടെ വേറെ ആരേലും ഉണ്ടോ "
" ഇല്ല ഞങ്ങള്‍ ... ഞാന്‍ ഒറ്റക്ക "

"ആ ബോഗിയില്‍ വേറെ ആരേലും ?"
"ഇല്ല "

അപ്പൊ മറ്റേ ചേട്ടന്‍ ഇടയില്‍ കയറി പറഞ്ഞു " ദാണ്ടേ സാറേ ലോ ലവനാ " ഞാനും പോലീസുകാരനും അയാള്‍ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി ലുസായ പാന്റും വലിച്ചു കയറ്റി ഒരു പൊടിപ്പയ്യന്‍ വരുന്നു .

എന്നോട് കയര്‍ത്തു പോലെ തന്നെ ആ പയ്യന്റെ മേലെയും ഈ വിദ്വാന്‍ കുതിര കയറി .
അവന്‍ കരയാറായി " സാറേ അപ്പുറത്ത് മുള്ളാന്‍ പോയതാ " .
"ഈ ട്രെയിനില്‍ ഉള്ളതൊന്നും മൂത്രപുര അല്ലേട നിനക്കാ കാട്ടില്‍  തന്നെ പോണോ ? " പോലീസുകാരന്റെ തുള്ളല് കണ്ടപ്പോ കരുതി ആ കപ്പട മീശ ഇളകി വീഴുമെന്നു .
"അത്   സ്റെഷനില്‍ നിര്‍ത്തിയിടുമ്പോള്‍ മുള്ളരുത്  എന്നല്ലേ പറഞ്ഞെക്കുന്നു " അവന്‍ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു .
"ഇതിനകത്ത് പുസ്ടകം ഇല്ലേ ? "
അവന്‍ തലയാട്ടി .
"ദെ ഇവന്‍ എടുത്തോണ്ട് പോവാന്‍ തുടങ്ങുകയായിരുന്നു ( അയാള്‍ എന്നെ ചൂണ്ടി പറഞ്ഞു ) ഞാന്‍ പിടിച്ചു നിര്‍ത്തിയേക്കുവാ ".

( ദെ മനുഷ്യ അനാവശ്യം പറയരുത് അപ്പി പാപം കിട്ടും ) ഞാന്‍ അയാളെ നോക്കി . അയാള്‍ ഒന്ന് കണ്ണിറുക്കി .
ഞാന്‍ അതെ എന്ന മട്ടില്‍ നെഞ്ച് വിരിച്ചു നിന്ന് ..

അയാള്‍ അവനോടു തുടര്‍ന്ന് " ഇവന്‍ ഇതൊക്കെ എടുത്ത്തിരുന്നെകിലോ , പ്രായം ഇത്രേ ഒള്ളല്ലോ  നിനക്ക് അല്പം വീണ്ടുവിചാരം വേണ്ടട ? " ആ ചോദ്യം റെയില്‍വേ സ്റേഷന്‍ ഒന്ന് നടുക്കി .
ഒരു നിമിഷത്തെ കനത്ത നിശബ്ദതക്ക് ശേഷം  ,ആ പിഞ്ചു ഹൃദയം  പൊട്ടിക്കരഞ്ഞു .....എങ്ങി എങ്ങി അവന്‍ നിലവിളിച്ചു . പോലീസുകാരന്റെ കരണത്ത് ഒന്ന് പൊട്ടിച്ചാലോ എന്ന് വിചാരിച്ച നിമിഷങ്ങള്‍ , ഇതാണോ ജനകിയ  പോലിസ് ഒരു പൊടിപ്പയ്യനോട് ഇടപഴകാന്‍ അറിയാത്ത ഇവന്മാരൊക്കെ എങ്ങനെ ബാക്കിയുള്ളവരോട്‌  സ്നേഹത്തോടെ ഇടപ്ഴകാനാണ് . ഒടുവില്‍ അവനു മുട്ടായിയും വെള്ളവും മേടിച്ചു കൊടുത്തു സമധാനിപ്പിച്ചിട്ടും എന്നോട് ദേഷ്യം - അവന്റെ ബാഗ് കൊണ്ട് പോകാന്‍ വന്ന കള്ളനല്ലേ ....ഭഗവാനെ ഇതിലും നല്ലത് ചോറ് പൊതി റെയില്‍വേ പാളത്തില്‍ ഇട്ടതിനുള്ള പെറ്റിയായിരുന്നു.

02 ഏപ്രിൽ 2011

ജയ് ഹനുമാനും ശക്തിമാനും പിന്നെ സച്ചിനും

ഈ തലക്കെട്ട്‌ തന്നെ ധാരാളം നിങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോകാന്‍ . എന്റെ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുന്‍പേ , ഞങ്ങള്‍ പത്തിരുപതോളം പിള്ളാരുണ്ടായിരുന്നു . അതില്‍ ഏറ്റവും ചെറിയ കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ .
 സച്ചിന്റെ കളിയും കണ്ടു , ഓലമടല് വെട്ടിയുണ്ടാക്കിയ ബാറ്റിനു മുകളില്‍ M.R.F എന്നും എഴുതി രാവിലെയിറങ്ങും . ഉച്ചയ്ക്ക് ചോറാകുമ്പോള്‍  അമ്മ വിളി തുടങ്ങും , അത്  മിക്കവാറും എനിക്ക് ബാറ്റിങ്ങിന് അവസരമാകുമ്പോഴാകും . മിക്കപ്പോഴും രണ്ടു രണ്ടാരയാകും ചോറുണ്ണാന്‍ , ചെറിയ കുട്ടി ആയതു കൊണ്ട് ഇപ്പോഴും അവസാന ബാറ്റ്സ്മാന്‍ ഞാനാകും . ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ചേട്ടന്മാര്‍ പതുക്കെയാണ് ബൌള്‍ ചെയ്യുന്നത് , അത് മാത്രമോ എനിക്ക് ഒരു റണ്ണറും ഉണ്ടാകും .

വമ്പനടികള്‍ പലപ്പോഴും താഴെ വീട്ടിലെ ഓടോ , അങ്ങേ വീട്ടിലെ ജനലോ പൊട്ടിച്ചിരിക്കും , പിന്നെയൊരു നെട്ടോട്ടമായിരിക്കും  . അല്പ സമയത്തേക്ക് അവിടെ ഒരാളനക്കവും കാണില്ല . വീണ്ടും ശക്തമായി തിരിച്ചു വരും . റബറിന്റെ ചില്ലുകള്‍ പലപ്പോഴും തല്ലിത്തകര്‍ക്കും , അമ്മുമ്മ പള്ള് പറഞ്ഞു കൊണ്ട് ഓടി വരും .
വൈകിട്ട് അഞ്ചു അഞ്ചരയോടെ തിരികെ വീട്ടിലെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ചിരിക്കും , ദേഹത്ത് എവിടയെങ്കിലും മുറിവോ ചതവോ ഉറപ്പു . ഒരു കാലത്ത്  കൂട്ടത്തില്‍  എന്റെ കൈയില്‍ ആയിരുന്നു ഏറ്റവും നല്ല ബാറ്റുണ്ടായിരുന്നത് . ഒരു വട്ട മരം വെട്ടിയപ്പോള്‍ അച്ഛന്‍ അത് കൊണ്ട് ഉണ്ടാക്കി തന്നത് . എമണ്ടന്‍ ഒരെണ്ണം , അത് കൊണ്ട് ഒന്ന് തൊട്ടാല്‍ മതി ബോള്‍ ബൌണ്ടറി കടക്കും .
കൊയ്ത്തു കഴിഞ്ഞ സമയം ആണെങ്കില്‍ വയലായിരിക്കും ഞങ്ങളുടെ പ്ലേ ഗ്രൌണ്ട് .ഞങ്ങളെ പേടിച്ചു ചില വീട്ടുകാര്‍ വയലില്‍ പശുവിനെ കൊണ്ട് കെട്ടുമായിരുന്നു . ബോളെടുക്കാന്‍ ചെന്ന് പുളവനും തവളയും യഥേഷ്ടം വിഹരിക്കുന്ന തോട്ടില്‍ മുങ്ങിയത് മറ്റൊരോര്‍മ്മ .

            അക്കാലത്ത് ആരാധനയോടെ കണ്ടിരുന്ന ഒരുപാട് അമാനുഷ്യകരുണ്ട്‌  . ശനിയാഴ്ച വൈകുന്നേരങ്ങളില്‍ എത്തുന്ന ജയ് ഹനുമാനും , ഞായറാഴ്ച ഉച്ചകളില്‍ എത്തുന്ന ശക്തിമാനും അവയില്‍ പ്രമുഖര്‍ . ശനിയാഴ്ച രാത്രിയില്‍ ജയ് ഹനുമാന്‍ കാണാന്‍ ഞാനും ചേച്ചിയും അങ്ങേ വീട്ടിലേക്കു ഒരോട്ടമാണ്  , അമ്മുമ്മയാണ് മിക്കവാറും ഞങ്ങളെ തിരികെ കൊണ്ട് വിടുക . ജയ് ഹനുമാന്‍ കാണാന്‍ കൂപ്പുകൈയോടെ അമ്മുമ്മ  ഇരിക്കുന്നത് ഒരിക്കലും മായാത്ത ഓര്‍മ്മ . ഇപ്പോഴും ബ്രിട്ടാനിയയുടെ പരസ്യം കാണുമ്പോള്‍ ജയ് ഹനുമാന്‍ ഓര്‍മ്മ വരും .
ശക്തിമാന്‍ കണ്ടു മുകളിലേക്ക് കൈയുയര്‍ത്തി പിടിച്ചു ഒരു കറക്കമാണ് ..... പിന്നെ ശക്തിമാന്‍ ആയിക്കഴിഞ്ഞു .
മായാവിയും , കപീഷും , കാലിയയും,ഡിങ്കനും , നമ്പോലനുമോക്കെയാണ് മറ്റുള്ള അമാനുഷ്യകര്‍ .

കൂടെ കളിക്കാനുണ്ടായിരുന്ന ചേട്ടന്മാര്‍ പലരും ഉപരിപറനത്തിനു പലയിടത്തായി ചേക്കേറിയപ്പോഴാണ്  ഞാന്‍ ടി.വിക്കും കമ്പ്യുട്ടറിനും മുന്നിലേക്ക്‌ ഞാന്‍ ചുരങ്ങിയത്.

ഒരു വേനല്‍ക്കാലം കൂടി വന്നെത്തിയിരിക്കുന്നു , സ്വന്തം വീടിന്റെ മുറ്റത്തുകൂടി ഇറങ്ങി കളിക്കുന്ന പിള്ളാരെ ഇന്ന് ഇവിടെ കാണാനില്ല . ഇനിയൊരിക്കല്‍ കൂടി കാണാന്‍ കഴിയുമോ  അത് പോലുള്ള ഒരു വേനല്‍ക്കാലം അറിയില്ല .


 സച്ചിനില്‍ തുടങ്ങിയതാണ്‌ ഓര്‍മ്മകള്‍ ഒരൊഴുക്കു പോലെ എന്തൊക്കയോ കടന്നു വന്നു ..... കാട് കയറിയെങ്കില്‍ ക്ഷമിക്കുക

31 മാർച്ച് 2011

ആത്മാംശം ഉള്ള കൃതി



മികച്ച നോവലിനുള്ള പുരസ്കാരവും വാങ്ങി മടങ്ങുമ്പോള്‍ ആരോ തന്നെ പിന്തുടരുന്നതായി ദാസന് തോന്നി , അയാള്‍ നടത്തത്തിനു വേഗത കൂട്ടി . വീട്ടിലെത്തി ഒന്ന് കുളിച്ചു ചോറും ഉണ്ട്ട് നീണ്ട നിവര്‍ന്ന്‍ കിടന്നു .കണ്ണുകള്‍ പതിയെ അടഞ്ഞു .
പിന്തുടര്‍ന്ന്‍ വരുന്ന മനുഷ്യന്റെ മുഖം കൂടുതല്‍ വ്യക്തമാകുന്നു . എവിടയോ കണ്ട മറന്ന മുഖം . പുരസ്കാരദാന ചടങ്ങിലും ഇയാള്‍ ഉണ്ടായിരുന്നല്ലോ . പൊടി മീശ ,കുഴിഞ്ഞ കണ്ണുകള്‍ , പാറി പറക്കുന്ന്‍ തലമുടി , മുഷിന്ജ് ഷര്‍ട്ടും മുണ്ടും . "വേലായുധന്‍ കുട്ടി " ദാസന്‍ പിറുപിറുത്തു .
"നീ എന്തിനാണ് എന്നെ പിന്തുടരുന്നത് "




"നിങ്ങള്‍ , നിങ്ങള്‍ ആത്മവഞ്ചകനാണ് " ദേഷ്യവും വിഷമവും കലര്‍ന്ന്‍ സ്വരത്തില്‍ വേലായുധന്‍ കുട്ടി പറഞ്ഞു .ദാസന്‍ ഒന്നും മിണ്ടാതെ നിന്ന് .
"പുരസ്കാരദാനച്ചടങ്ങില്‍ താങ്കള്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു , ഈ നോവല്‍ നിങ്ങളുടെ തന്നെ ജീവിതം ആണെന്ന്‍ . വേലായുധന്‍ കുട്ടി നിങ്ങള്‍ ആണെന്ന്‍ . കുറെയധികം അറിവും നല്ല സ്വഭാവങ്ങളും നിങ്ങളെനിക്ക് നല്‍കി , പക്ഷെ പരാധീനതകിലൂടയും അവഗണനകിലുടയുമാണ് ഞാന്‍ കടന്ന്‍ പോയത് . ഒടുവില്‍ പ്രണയിച്ച് പെണ്‍കുട്ടിയും കൈ വിട്ടപ്പോള്‍ ഒരു കുന്നിനു മുകളില്‍ എന്നെ കൊണ്ട്ട് നിര്‍ത്തി നിങ്ങള്‍ ഒന്നും പറയാതെ പിന്‍വാങ്ങി . ഇതായിരുന്നോ നിങ്ങളുടെ ജീവിതം ..... എഴുതിയ കൃതികള്‍ എല്ലാം ആസ്വാദകഹൃദയങ്ങള്‍ കിഴടക്കി ..ഉന്നതങ്ങളിലേക്ക് മാത്രം സഞ്ചരിക്കുന്ന നിങ്ങളും ,പ്രതിക്ഷകളത്രയും നഷ്ടപെട്ട്ട് നിലം പതിച്ച ഞാനും എങ്ങനെ സമന്മാരകും . ആരാധകരെ കൈയിലെടുക്കാന്‍ പറഞ്ഞതാകും ഇല്ലെ ആ വാചകങ്ങള്‍ .മനസാക്ഷിയെ വഞ്ചിച്ച് എങ്ങനെ ഇങ്ങനെയൊരു കള്ളം പറയാന്‍ നിങ്ങള്ക്ക് കഴിയുന്നു " വേലായുധന്‍ കുട്ടിയുടെ തൊണ്ട ഇടറി .
"വേലായുധന്‍ കുട്ടി അത് ......" ദാസന് കുറ്റബോധം കാരണം വാക്കുകള്‍ കിട്ടാതെയായി .
ആയാല്‍ ഞെട്ടി എഴുന്നേട് , ജനാലയില്‍ നിന്ന് കടന്നു വരുന്ന സൂര്യരശ്മികള്‍ ആ ഇരുട്ട മുറിയില്‍ പ്രകാശം പരത്തുന്നത് പോലെ ദാസന്റെ മനസ്സില്‍ വേലായുധന്‍ കുട്ടിയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു . അയാള്‍ മെല്ലെ എഴുന്നേറ്റ് മേശക്കരുകിലെക്ക് നടന്നു അവിടെ വച്ചിരുന്ന തന്റെ നോവല്‍ എടുത്ത് താളുകള്‍ മറിച്ചു , അതില്‍ വരച്ചിട്ടിരിക്കുന്ന വേലായുധന്‍ കുട്ടിയുടെ രേഖാചിത്രം അയാള്‍ സൂക്ഷിച്ചു നോക്കി ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നു.

10 മാർച്ച് 2011

ശവപ്പറമ്പ്














അതിവേഗം പോയാ ശകടം
വഴിയില്‍ നിണമായി ഒഴുകും നേരം .

ഒരു ജീവന്‍ പിടയുന്നിതാ ,
ഒരിറ്റു ദാഹജലത്തിനായി .

കണ്ണ് തുറന്നു നടന്നവര്‍ ,
പലതും കണ്ടില്ലെന്നു നടിപ്പു .

നിര്‍ജ്ജീവമായി ഞാനും നീയും
നമ്മളൊക്കയും നാടിനെ ശവപ്പറമ്പാക്കുന്നു.

05 മാർച്ച് 2011

ഒളിച്ചോടിയ പയ്യന്‍സ്



എന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളില്‍ ഒന്നാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത് .ഈ സംഭവം ആദ്യം വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പാട് കാണും . പക്ഷെ എന്റെ കൂട്ടുകാര്‍ക്ക് എന്നെ ( അരക്കിറുക്കന്‍ ) എന്ന് നല്ല പോലെ അറിയാമെന്നുള്ളത്‌ കൊണ്ട് വിശ്വസിക്കും .
സിനിമ എന്ന് പറയുന്നത് എനിക്ക് ഒരു തരാം ഭ്രാന്താണ് , അതിനായി എന്തും ചെയ്യും . ഇത് അതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് . പ്ലസ് വണ്‍ കാലഘട്ടം ,(ഈ പ്രാന്ത് മൂത്ത് അമ്പതോളം സിനിമകള്‍ ക്ലാസ് കട്ട് ചെയ്തു കണ്ടു പ്ലസ്‌ വണ്ണിലും ടൂവിലുമായി ) എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് പതിമൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് സ്കൂളിലേക്ക് . ആ സമയം തന്നെയാണ് എന്ട്രന്‍സ് കോചിന്ഗിനു കൊണ്ട് ചേര്‍ത്തത് . അതും ആകെ കിട്ടുന്ന ഞായറാഴ്ച അവധി ദിവസം . ഏതാണ്ട് പതിനേഴു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകണം ടാണ്ടെം എന്നാ എന്ട്രന്‍സ് കോച്ചിംഗ് സെന്റരിലേക്ക് . അതായത് സ്കൂളും കോച്ചിംഗ് സെന്ററും തമ്മില്‍ ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ടെന്നു സാരം . ഈ ദൂരത്തിനു ഈ സംഭവുമായി നല്ല ബന്ധമുണ്ട് .

ആദ്യ രണ്ടുമൂന്നു കോച്ചിംഗ് ക്ലാസ്സുകളില്‍ കയറിയതൊഴിച്ചാല്‍ ബാക്കിയെല്ലാ ദിവസവും ഒരു ഇരുപതു രൂപ കൂടി കൈയില്‍ കരുതും , ഒരു സിനിമ കാണാന്‍ . ഇങ്ങനെ കോച്ചിംഗ് ക്ലാസ്സുകളുടെ പേരില്‍ ഞാന്‍ കുറെ സിനിമകള്‍ കണ്ടു നടന്നു . അങ്ങനെയിരിക്കെ ഒരു ദിവസം , കൈയില്‍ ആകെ ഒരു പത്ത് രൂപ എക്സ്ട്ര , തിരിച്ചു വരാനുള്ള പത്തുരൂപയും അതിനോടൊപ്പം ഉണ്ട് . അത് കൊണ്ട് സിനിമ കണ്ടാല്‍ തിരിച്ചു വരാനുള്ള കാശ് കൈയില്‍ ഉണ്ടാവില്ല . പതിയെ സാറെന്മാര്‍ കാണാതെ അന്നത്തെ ക്ലാസ് എന്താണെന്നു നോക്കി ഗണിതം . ഇശ്വരാ ഇതിലും ഭേദം ആത്മഹത്യ തന്നെ , നല്ല അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മറക്കരുത് . ഒടുവില്‍ വണ്ടികൂലി കൂടി എടുത്തു പടം കാണാമെന്നു നിരുപിച്ചു .കണ്ടു സൊയമ്പന്‍ പടം , ഇനിയെന്ത് ചെയ്യും .... ആരോടേലും ചോദിച്ചാലോ , വേണ്ട നാണക്കേടാ...നടക്കാം .

നടന്നു ! നോക്കണം , പതിനേഴു കിലോമീറ്റര്‍ നടക്കാന്‍ , അതും നട്ടുച്ചയ്ക്ക് . ഇപ്പൊ നിങ്ങള്‍ക്കും തോന്നി തുടെങ്ങി കാണും എനിക്ക് കിറുക്കാണെന്ന് . അങ്ങനെ നടന്നു ഒരു അഞ്ചു കിലോമീറ്റര്‍ , ക്ഷീണിച്ചു ഇനി വയ്യ ( മേലനങ്ങി ഒരു പണിയും എടുക്കാത്തവനാണെന്നു ഓര്‍ക്കണം ) . ഇനിയെങ്കിലും ആരോടെങ്കിലും ചോദ്യച്ചേ പറ്റു . അതാ ആ ബസ് സ്റ്റോപ്പില്‍ ഒരു ചേട്ടന്‍ നില്‍ക്കുന്നു .

" ചേട്ടാ ഒരു ആറ രൂപയുണ്ടോ എടുക്കാന്‍ ? "

അയാള്‍ പോക്കറ്റില്‍ കൈയിട്ടു കൊണ്ട് തന്നെ " എന്തിനാ മോനെ ? "

" എന്ട്രന്‍സ് കോച്ചിംഗ് -നു പോയിട്ട് വരുകയാ , വണ്ടിക്കൂലി കളഞ്ഞു പോയി "

" എവിടാ കോച്ചിംഗ് ?"

" അടൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ പിറകിലോട്ടു )

" സ്കൂള്‍ ? "

" പുനലൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മുന്നോട്ടു )

" വീട് ? "

" പത്തനാപുരം " (നില്‍ക്കുന്നിടത്ത് നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ മുന്നോട്ടു )
ഈ സംഭാഷനത്തിനിടയില്‍ തന്നെ അദ്ദേഹം ആറു രൂപ തന്നിരുന്നു .സ്ഥലങ്ങളുടെ ദൂര വ്യത്യാസത്തില്‍ ഒരു പന്തികേട്‌ അയാളുടെ മുഖത്ത് ഞാന്‍ ശ്രദ്ധിച്ചു .

" നടന്നു ആകെ ക്ഷീണിച്ചു അല്ലെ , ഇന്ന അഞ്ചു രൂപ ഒരു സോഡാ കുടിച്ചോ "

വേണ്ട എന്ന് പറഞ്ഞെങ്കിലും പുള്ളി നിര്‍ബന്ധിച്ചു തന്നു . ഞാന്‍ അടുത്ത് കണ്ട ഒരു കടയില്‍ കയറി സോഡാ കുടിച്ചു . പിറകില്‍ എന്തോ ബഹളം , ആ എന്തായാലും കുടിച്ചിട്ട് നോക്കാം . കുടിച്ചു കാശും കൊടുത്തു തിരിഞ്ഞു നോക്കി , അതാ ആ നാട് മുഴുവന്‍ ഇളകി നില്‍ക്കുന്നു . എനിക്കൊന്നും മനസിലായില്ല , കുഴിലോട്ടു കാലും നിട്ടിയിരിക്കുന്ന വല്യമ്മ മുതല്‍ മൂക്കള ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന പേര് ചെറുക്കന്മാര്‍ വരെ അടങ്ങുന്ന വലിയൊരു കൂട്ടം .

ഒടുവില്‍ കാര്യം പിടികിട്ടി , ഞാന്‍ വീട്ടുകാരുമായി പിണങ്ങി വന്നതാണ് പോലും . ഞാനൊന്ന് ഞെട്ടി .
അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഇന്നെത്താക്കളും കഷ്ടമായിരുന്നു അന്നെത്തെ എന്റെ മീശ , ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കണ്ടാലായി .

" പോലിസിനെ വിളി " ഒരു പേട്ടു ചെറുക്കന്‍ ( ഒറ്റ ഞെക്കിനു അവനെ അങ്ങ് കൊന്നാലോ )
" മോനെ ഇത് ഒന്നിനും പരിഹാരമല്ല " ഒരു ബുദ്ധിജീവി മാമന്‍ ( കള്ളാ കിളവാ , ഒരെണ്ണം അങ്ങ് വച്ച് തന്നാലുണ്ടല്ലോ )

അങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ , ഞാന്‍ എന്ത് പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസം വരുന്നില്ല . ഞാന്‍ ദയനിയതയോടെ എല്ലാവരുടെയും മുഖത്തേക്കും നോക്കി ഒരു രക്ഷയുമില്ല .

" നീ വീട്ടിലോട്ടു വിളിച്ചു സംസാരിച്ചാലേ ഞങ്ങള്‍ക്ക് വിശ്വാസം വരൂ " ഒരാള്‍ പറഞ്ഞു .
വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമ കണ്ടു നടന്നവന്‍ ഞാന്‍ വീട്ടിലോട്ടു വിളിച്ചാല്‍ ആകെ പൊളിയും . അവര്‍ എന്നെയും കൂട്ടി ഒരു വീട്ടില്‍ കയറി . സിനിമക്ക് പോയതാണെന്ന് പറഞ്ഞാല്‍ അതിലും വലിയ പ്രശ്നം ആകും . ഹോ ദൈവമേ ഇതോ പോലൊരു അനുഭവം ശത്രുക്കള്‍ക്ക് പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷങ്ങള്‍ .
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ എന്റെ ചോറ് പൊതി എടുത്തു കാണിച്ചു . അതേറ്റു , അതില്‍ ഒരു ചേട്ടന് കാര്യം കുറെയേറെ മനസിലായി എന്ന് തോന്നി .

" എനിക്കും പണ്ട് ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് " അയാള്‍

" അത് നീ സിനിമ കാണാന്‍ പോയിട്ടല്ലേ , ഇവന്‍ പഠിക്കാന്‍ പോയതാ " അയാളുടെ അമ്മ .
ഞാന്‍ മുഖമുയര്‍ത്തിയില്ല , മനസില്ല് ഒരു കൊള്ളിമീന്‍ . ഒടുവില്‍ അവര്‍ എന്നെ വെറുതെ വിട്ടു (ബോണസ്സും കിട്ടി ,എല്ലാവരും അഞ്ചു പത്തുമായി കുറച്ചു ചില്ലറകള്‍ തന്നു  ഒരു വലിയ  സ്നേഹപ്രകടനം എന്ന് വേണമെങ്കില്‍ പറയാം )

അവര്‍ എന്നെ ഒരു വണ്ടിയില്‍ കയറ്റി വിട്ടു . മനസ്സില്‍ ഒരു കുറ്റബോധം , ഞാന്‍ പത്തനാപുരത്ത് ഇറങ്ങി കൈയില്‍ മുപ്പതു രൂപയോളം ബാക്കി . അടുത്തുള്ള തീയറ്ററില്‍ ലാലേട്ടന്റെ പടം . ഒന്നും നോക്കിയില്ലാ കയറി അതും കണ്ടിട്ടാ അന്ന്  ഞാന്‍ മടങ്ങിയത് .

ലേബല്‍ ( തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലാ )

26 ഫെബ്രുവരി 2011

ഒരു വിശ്വസാഹിത്യകാരന്റെ ജനനവും മരണവും

ശാസ്ത്രമേളയുടെ തിരക്കിനിടയിലാണ്  അദ്ധ്യാപകന്‍ ആ കാര്യം പറഞ്ഞത് " കഥ രചന മത്സരത്തിനു പേര് ഉടന്‍ കൊടുക്കുക യുവജനോത്സവം അടുത്താഴ്ചയാണ് "
ഒന്ന് പയറ്റി നോക്കിയാലോ , മറ്റു മത്സരങ്ങളെ പോലെ അല്ല കഥാരചന . എന്ത് ചെയ്താലും അവ വിധികര്‍ത്താക്കള്‍ മാത്രമേ കാണു. അത് മാത്രമല്ല മങ്ങിയ പ്രതിച്ഛായ ഒന്ന് മിനുക്കിയെടുക്കയുമാവാം .അവന്‍ എഴുന്നെറ്റപ്പോള്‍ ക്ലാസ് നിശബ്ദം , എല്ലാവരുടെയും കണ്ണുകളില്‍ അത്ഭുതം . പേര് കൊടുത്തു തിരിച്ചു വന്നിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭുതി . ചുറ്റുമുള്ളവരുടെ ഉയരം കുറയുകയാണോ ? അതോ ഏതാണ്ടെ ഉയരം കൂടുകയോ ? ഇതാ ഒരു വിശ്വസാഹിത്യകാരന്‍ ജനിക്കുകയായി , ആശയത്രിവിക്രമന്‍ , കാല്പനികത നിറഞ്ഞൊഴുകുന്ന ഭൂപ്രകൃതിയുടെ ഉടയോന്‍ . മനസ്സില്‍ തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരു കൊട്ടാരം കെട്ടാന്‍ അവന്‍ വാക്കുകള്‍ പരതി.ആതിരയുടെയും , ലക്ഷ്മിയുടെയും വന്ദനയുടെയും കണ്ണുകളില്‍ ബഹുമാനമോ ? അതിനുമപ്പുറമോ ?
ഛെ ! കഥാപാത്രത്തിന്റെ പേര് പറഞ്ഞില്ലലോ , മ് മ് ........ ബാലു . നമുക്കിവന്‍ ബാലു എന്ന് വിളിക്കാം .ബാലു തലയുയര്‍ത്തി പിടിച്ചു അല്പം പുച്ഛത്തോടെ ച്ചുട്ടുമിരുന്നവരെ നോക്കി . വീട്ടിലെത്തുന്നിടം വരെ അങ്ങനെ തന്നെ ശ്വാസം പിടിച്ചിരുന്നു .
" അമ്മെ ഞാന്‍ കഥരച്ചനയ്ക്ക് പേര് നല്‍കി "
" നീ എന്തേലും ചെയ് , നിക്കറും യുണിഫോമും അഴിച്ചു വാലെകോലെ ഇടാതെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്ക് "
ശ്ശെടാ , ഈ നാട്ടിലെ ജനങ്ങള്‍ മൊത്തം ഇങ്ങനെ ആണെല്ലോ . ഒരു എഴുത്തുകാരന് എന്തെങ്കിലും മതിപ്പുണ്ടോ എന്ന് നോക്കണേ . ഒരിക്കല്‍ ഈ നാട് എന്നെ തിരിച്ചറിയും .പിന്നെയും എന്തൊക്കെയോ പിരുപിരുത്ത് കൊണ്ട് മുറിയിലേക്ക് നടന്നു .
...............................................................................
യുവജനോത്സവം അടുക്കുന്തോറും മനസിന്‌ വല്ലാത്ത വിമ്മിഷ്ടം , ഒരു പിരിമുറുക്കം . ഒരുമാതിരി പരീക്ഷയെ അഭിമുഖികരിക്കുന്ന പോലെ . കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ എല്ലാം ഒന്നൊഴിയാതെ എല്ലാം വായിച്ചു . ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും വരികളും പത്ത് പതിനഞ്ചു തവണ എഴുതി മനപ്പാഠം ആക്കി  . എന്നിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്തവ ഒരു തുണ്ട് കടലാസ്സിലേക്ക് പകര്‍ത്തിയാലോ  എന്ന്   വരെ ചിന്തിച്ചു . ഒടുവില്‍ ആ സുദിനം സമാഗതമായി , ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിശ്വസാഹിത്യകാരന്‍ , ആശയത്രി ....ആശയത്രി ... ഛെ മറന്നു .. ആ പോട്ടെ ആ മഹാ പ്രസ്ഥാനം ജന്മം കൊള്ളുകയായി . ബാലു മത്സരം നടക്കുന്ന ക്ലാസ് മുറിയില്‍ ചെന്നിരുന്നു, തൊട്ടപ്പുറത്തെ ബഞ്ചില്‍ വിഷ്ണു ഇരിക്കുന്നു . ഇവന് വല്ല വാര്‍ക്കപണിക്കും പോക്കുടെ എന്നോട് മത്സരിക്കാന്‍ വന്നിരിക്കുന്നു ഹും .
അധ്യാപാന്‍ വന്നു വിഷയം പറഞ്ഞു " മരുഭുമിയിലെ യാത്രക്കാര്‍ " വിഷയം പറഞ്ഞതും ബാലു പേനയുമായി മുന്നോട്ടഞ്ഞു പേപ്പറില്‍ 'ഒ' എന്നെഴുതി പിന്നെ നിവര്‍ന്നിരുന്നു ആലോചിച്ചു " മരുഭുമി , യാത്രക്കാര്‍.... വായിച്ച കഥകളില്‍ ഒന്നും മരുഭുമി പസ്ച്ചത്തലമാവിന്നല്ലലോ . എന്തിനാണ് ഞാന്‍ 'ഒ ' എന്നെഴുതിയത് . ഈശ്വര ഞാനെന്തു ചെയും എന്തെഴുതും " ബാലു നഖം കടിച്ചു കൊണ്ട് ചുറ്റും നോക്കി , എല്ലാവരും എഴുതി തുടങ്ങി . വിഷ്ണുവിന്റെ പേപ്പറില്‍ ആശയ പ്രളയം ആണെന്ന് തോന്നുന്നു . ഒന്നെത്തി നോക്കിയാലോ , അതാ സാറ് നോക്കുന്നു . ബാലു ബദ്ധപെട്ടു ഒന്ന് ചിരിച്ചു . മനപ്പാഠം ആക്കിയ  വാക്കുകളും വരികളും ഒന്നും ഓര്‍മ്മവരുന്നില്ല . ഒന്നുമെഴുതാതെ പേപ്പര്‍ തിരിച്ചു കൊടുത്താല്‍ സാറ് തെറി വിളിക്കും , നാണം കെടും .
വളരെ നേരം ഒഴിഞ്ഞ പേപ്പറുമായി ബാലു ഇരുന്നു ഇനിയെന്താണ് വഴി . ഒടുവിലൊരു വഴി തുറന്നു കിട്ടി . തലേന്ന് കണ്ട ഏതോ സിനിമയുടെ കഥ ഒരു തുടര്ച്ചയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു  പേപ്പര്‍ തിരിച്ചു കൊടുത്തപ്പോള്‍ കൈ വിറച്ചു . സാര്‍ സംശയത്തോടെ അവനെ നോക്കി . അത് കണ്ടിട്ടും കാണാത്തെ പോലെ അവന്‍ നടന്നു . വെളിയിളിരങ്ങിയപ്പോഴേക്കും അവന്‍ വിയര്‍ത്തു കുളിച്ചിരുന്നു . ആ വിയര്‍പ്പില്‍ ഒരു വിശ്വസാഹിത്യകാരന്റെ മുഖംമൂടി ഒലിച്ചു പോകുന്നത് പക്ഷെ ആരും ശ്രദ്ധിച്ചില്ലാ.
(ലേബല്‍ : ബാലുവും ഞാനുമായി എന്തേലും സമാനതകളുണ്ടെങ്കില്‍ അത് യാദ്രിചികം മാത്രം )

05 ജനുവരി 2011

സഹാമുറിയനെഴുതിയ കത്ത്

To
    ഗോവിന്ദന്‍ കുട്ടി  
    റൂം  നന്പര്‍  206
    വൃന്ദാവന്‍   ഹോട്ടല്‍ 
from
     വിക്രം  കൃഷ്ണ
    റൂം  നന്പര്‍  206
   വൃന്ദാവന്‍  ഹോട്ടല്‍
 
 പ്രിയ  സഹമുറിയ    ,
               നിങ്ങള്‍ എന്തിനാണ്  ഇത്രമാത്രം  ഇന്ലെന്റുകള്‍ കൊണ്ട് നടക്കുന്നത്   ? ഉത്തരം  ഞാന്‍    പ്രതിക്ഷിക്കുന്നില്ലാ  . ഇത്രയും  ഇന്ലെന്റുകള്‍  കണ്ടപ്പോള്‍  ഒന്ന്  ചോദിച്ചു  എന്നെ  ഒള്ളു  . ഒരു  തരത്തില്‍  എനിക്കത്  ഉപകാരപ്രദമായി . അത്  കൊണ്ടാണെല്ലോ ഇപ്പൊ  തനിക്കു  ഇങ്ങനെ  ഒരു  കത്ത്  എഴുതാന്‍  കഴിഞ്ഞത്  . ഇന്നലെ  വൈകിട്ട്  നമ്മള്‍  പരിചയപ്പെട്ടപ്പോള്‍  മുതല്‍  ഞാന്‍  താങ്കളുടെ  വിശേഷങ്ങ്ങ്ങള്‍  കേട്ട്  , പക്ഷെ  ഒരിക്കല്‍  പോലും  എന്റെ  കാര്യങ്ങ്ള്‍  താങ്കള്‍  തിരക്കിയില്ലാ  .
      ഇപ്പൊ  തോന്നുന്നുണ്ടാവും  അത്  പറയാന്‍  വേണ്ടിയാണ്  ഈ  കത്ത്  എഴുതുന്നത്‌  എന്ന്  , അല്ലാ  . പിന്നെന്തു  എന്ന്‍  പറയാം  അതിനു  മുന്പ്  , താങ്കള്‍  ജീവിതത്തില്‍  ഒരിക്കല്‍  പോലും  വിഷമിച്ചിട്ടില്ല  എന്ന്‍  പറഞ്ഞു  . പക്ഷെ  ഞാനോ  സന്തോഷം  എന്തെന്ന്  അറിയാത്തവനും  . ഇങ്ങനെ  തമ്മില്‍  വൈരുധ്യങ്ങ്ങ്ങള്‍  മാത്രമുള്ള  നമ്മള്‍  എന്തിനു  പരിചയപ്പെട്ടു  എന്ന്  എനിക്ക്  മനസിലാകുന്നില്ലാ .



        എന്നെ  ഏറ്റവും  അത്ഭുതപ്പെടുത്തിയത്  മറൊരു  കാര്യമാണ്  , എന്ത്  ധൈര്യത്തിലാണ്  നിങ്ങള്‍ക്ക്   അപരിചിതമായ  ഈ  നാട്ടില്‍  , ഭാഷ  പോലും  അറിയാതെ  ജോലിക്ക് ~ വേണ്ടി  ഇത്രയും  കാശുമായി  ഒറ്റക്ക്   വന്നത്  ?
Let me brush       നിങ്ങള്‍  ഒരു  വിശാലമനസ്കന്‍    ആയതു  കൊണ്ട് ഞാന്‍  ഇപ്പൊ  പറഞ്ഞതിന്ടെ  അര്‍ഥം  മനസിലായി  കാണില്ലാ  . ആ  പണം  ഞാന്‍  എടുക്കുന്നു    ,ഇത്രയും  പണം  എന്റെ  തോല്‍ സഞ്ചിയില്‍  കൊണ്ട്ട് ~ പോകാന്‍  പാടില്ല  അത്  കൊണ്ട്ട്  ഞാന്‍  താങ്കളുടെ  സ്യൂട്ട്കേസ് കുടി  എടുക്കുന്നു  എന്റെയും  താങ്കളുടെയും  ഹോട്ടല്‍  ബില്‍  , തിരിച്ചു  പോകാനുള്ള  ട്രെയിന്‍  ഫെയര്‍  , റൂം  ബോയിക്ക്‌ നല്‍കാനുള്ള  ടിപ്സ്  , രാവിലത്തെ  ഭക്ഷണത്തിനുള്ള  പണം  എന്നിവ  മേശപ്പുറത്തിരിക്കുന്ന  വിക്ക്സ് ഡപ്പയുടെ   കീഴെ  വച്ചിട്ടുണ്ട്  . എന്റെ  ബിസിനസ്  വിജയിച്ചാല്‍  ഉറപ്പായും  എടുത്ത  കാശ്  ഇരട്ടിയായി  തിരിച്ച്  തരുന്നതാണ്  . എന്റെ  വിജയത്തിനായി  പ്രാര്‍ഥിക്കുക  
                                                                                  എന്ന്‍  സ്നേഹപൂര്‍വ്വം                                                                                                                                        വിക്രം  കൃഷ്ണ 
                                                                                             (ഒപ്പ്)