23 ഫെബ്രുവരി 2013

അപൂര്‍ണമായ കഥ

പത്രത്തിലെ ഒരു ഹെഡ് ലൈനില്‍ നിന്നാണ് ആ കഥ തുടങ്ങുന്നത് .
ആ ഹെഡ് ലൈന്‍ എന്തെന്ന് ഇവിടെ പരാമര്‍ശിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല . എല്ലാ ദിനപത്രങ്ങളില്‍ , പ്രത്യേകിച്ച് ആദ്യ പേജില്‍ വരുന്ന വാണിഭ ദുരന്ത അഴിമതി വാര്‍ത്തകളില്‍ ഒന്നായി അതിനെയും കണക്കാക്കിക്കൊള്ളു .
…………………………..
മനു അന്ന് വളരെ നേരത്തെ എഴുനേറ്റിരുന്നു , രാവിലത്തെ ട്രെയിനിനു പോണം . ഡിസംബറിലെ കുളിര് സഹിക്കുന്നതിനുമാപ്പുരമാണ്  , അത് കൊണ്ടവന്‍ കുളി ഒഴിവാക്കി . അമ്മയുണ്ടാക്കിയ  ദോശയും കാപ്പിയും പേരിനു മാത്രം കഴിച്ചു . അവന്‍ എന്നുമങ്ങനെയാണ് അവസാന നിമിഷം ധിറുതി പിടിച്ചു ഓടി നടക്കും . ബാഗും സാധനങ്ങളും അമ്മ തലേന്നേ പാക്ക് ചെയ്തു വച്ചിരുന്നു , അത് കൊണ്ട് അധികം ടെന്‍ഷന്‍ അടിച്ചില്ല . അമ്മ തന്ന കാശ് എണ്ണുന്നതിനിടെ അവന്‍ പറഞ്ഞു
"പ്രൊജക്റ്റ്‌ , ലാബ് … ഇത് മതിയാകുമെന്ന് തോന്നുന്നില്ല "
അമ്മ വേഗം  പേഴ്സ്ടുത്തു വന്നു .
…………………………..
"എങ്ങെനെ  നടന്ന പെങ്കോച്ചാ , ബാഗ്ലൂര് പോയി പഠിത്തം കഴിഞ്ഞു … ആകെ തല തെറിച്ചു പോയി . അവളുടെ ഇരുകിപ്പിടിച്ചു ദേഹം കാണിക്കുന്ന തുണീം … പാഷനും  …. ഇവക്കൊക്കെ ഇങ്ങനെ വരും …. ചെയ്തവന്മാരെ പറഞ്ഞിട്ട് എന്താ കാര്യം … അല്ല പിന്നെ .. ! "
ചേച്ചിയെ പറ്റി ഇങ്ങനെ പറയുന്നത് , അതും ഈ നേരത്ത് കേട്ട് നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല . പുറമേ സഹതാപം നടിക്കുമെങ്കിലും അവരുടെയൊക്കെ ഉള്ള് ചീഞ്ഞു നാറുന്നത് പോലെ അവനു തോന്നി … അവനാ പാറക്കല്ല് കൈയിലെടുത്തു , അയല്‍ക്കാരുടെ നേരെ ഒരേറു കൊടുത്തു  . കൊണ്ടില്ലെങ്കിലും ഒരു നിമിഷം അവര്‍ മരണത്തെ നുന്നില്‍ കണ്ടു .
…………………………..
ലീവ് കഴിഞ്ഞുള്ള തിരിച്ചു പോക്കാണ് .
സത്യം പറഞ്ഞാല്‍ ലീവ് കഴിഞ്ഞു എന്നത് ഒരു മറയാണ് . ജ്യോതിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു . അവള്‍ക്കും അങ്ങനെ  തന്നെ .
കേരളത്ത്തിലായി ജനിച്ചത്‌ , മറ്റോള്ളോരെ    ഉപദേശിക്കാനും മാന്യത ചമയാനുമുള്ള ഒരു മഹത്തായ ഉപകരണമുണ്ടല്ലോ ഇവിടെ സദാചാരം .
അവളും ലീവ് മതിയാക്കി വരും , അവളോടൊപ്പം ഒന്ന് കറങ്ങണം .
ട്രെയിന്‍ എര്‌ണ്ണാകുളമെത്തി , അവളിവിടുന്നു കയറും .
അവളോടൊപ്പം അച്ഛനും അമ്മയും അനിയനുമുണ്ടായിരുന്നു  . അവള്‍ ലേഡീസ് കമ്പാര്ടുമേന്റിലാണ് കയറിയത് . അനിയന്റെ മുഖം വാടിയിരുന്നു , അമ്മയുടെ മുഖത്ത് ഉത്കണ്ടയാണ് . അച്ഛന്‍ മാത്രം പുചിരിയോടെയാണ് മകളെ യാത്ര അയക്കുന്നത് .
…………………………..
ടിവി ചാനലുകള്‍ സാമൂഹിക പ്രവര്‍ത്തകരെയും നിയമ വിദഗ്തരെയും രാഷ്ട്രീയ മേലാല്‍ന്മാരെയും കൂട്ടിയിരുത്തി സംഭവബഹുലമായ ചര്‍ച്ചകള്‍ നടത്തി . ചില ചര്‍ച്ചകള്‍ പടയോരുക്കങ്ങളായി തോന്നിച്ചു , ഒരു വലിയ മാറ്റത്തിന്റെ കാറ്റ് വീശുന്ന പോലെ .
ചര്‍ച്ചകള്‍ക്കും അഭിമുഖങ്ങള്‍ക്കും പ്രസ്താവനകളുമായി രംഗം കലൂഷിതമായി . ഓരോ മുക്കും മൂലയും ചര്‍ച്ചകള്‍ ചൂട് പിടിച്ചു . അവയില്‍ ഒരു തൊണ്ണൂറു ശതമാനം വാഗ്വാദങ്ങളും പുകവലിക്കുന്നവന്‍ പുകവലിക്കെതിരെ ന്യായം വിടുന്നത് പോലെയായിരുന്നു .
…………………………..
പാര്‍ക്കില്‍ അവര്‍ക്ക് ആരെയും പേടിക്കെണ്ടിയിരുന്നില്ല വിധിയെ അല്ലാതെ . അവര്‍ പ്രണയിച്ചു , പ്രണയം എന്നാ വാക്ക് അര്‍ത്ഥവത്താക്കി കൊണ്ട് . അവര്‍ക്ക് ജീവിതത്തെ കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു .
അവര്‍ക്കിടയില്‍ ഉണ്ടാവുന്ന മൌനം പോലും അവരുടെ പ്രണയത്തിനു മാറ്റ് കൂട്ടി .
അവളോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും അവനു വല്ലാത്തൊരു ആതമവിശ്വസമാണ് , ഊര്‍ജമാണ് . തന്റെ സ്വപ്നങ്ങളെപ്പറ്റിയും തന്നെപ്പറ്റിയും അവളെക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരാള്‍ ഉണ്ടാവില്ല .
അവരെഴുന്നേറ്റു , സമയം ഏഴു മണിയായി  , അവളെ വീട്ടില്‍ ഡ്രോപ്പ് ചെയ്യണം .
…………………………..
ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ മഹാത്വക്തിക്ക് പത്മശ്രി കൊടുക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു .അയാളില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ  ആരും ഒന്നും അറിയില്ലായിരുന്നു , നീതി ലഭിക്കാതിരുന്നെനെ .
              ഫേസ്ബുക്ക് ട്വിറ്റെര്‍ ആ പ്രക്ഷോഭം ഏറ്റെടുത്തു , ദിവസം ഓരോ സ്റ്റാറ്റസ്  ആ പ്രക്ഷൊഭത്തിനെ സപ്പോര്‍ട്ട് ചെയ്തു ഇട്ട ശേഷം  മഹത്തായ കൃത്യം ചെയ്തവരെ പോലെ അവര്‍ കമ്പ്യുട്ടറിനു മുന്നില്‍ ഞെളിഞ്ഞിരുന്നു .
…………………………..
ഒരു മാസം ലീവോണ്ടെന്നു പറഞ്ഞിട്ട് ചേച്ചി പെട്ടെന്ന് പോയി . ചേച്ചി തിരിച്ചു വരുമ്പോള്‍ ഒരു സര്‍പ്രൈസ് കൊടുക്കണം . അവന്‍ പൈസ ഇട്ടു വച്ചിരുന്ന തകര പാട്ട തുറന്നു നോക്കി , നൂറു രൂപയും കുറച്ചു ചില്ലറയുമുണ്ട് .
 ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെടാ എന്തെങ്കിലും ഒന്നും സമ്മാനമായി കൊടുക്കണം …..  കാശ് തികഞ്ഞില്ലെങ്കില്‍ അമ്മയോടോ അച്ഛനോടോ ചോദിക്കണം .
അടുത്ത പ്രാവിശ്യം ചേച്ചി വരുമ്പോള്‍ എപ്പോഴെത്തെയും പോലെ വഴക്കുണ്ടാക്കരുത് . അവന്റെ ഡയറി താളുകളെ അവന്‍ എന്തെന്നില്ലാത്ത സ്നേഹത്തോടെ തഴുകി .
…………………………..
അവരാറെഴു  പേരുണ്ടായിരുന്നു  ,
അവര്‍ക്കെല്ലാം കഥകളില്‍ കേട്ട് പരിചയമുള്ള  ക്രൂരന്മാരുടെ മുഖമായിരുന്നില്ല .
മാന്യരായിരുന്നു തികച്ചും മാന്യര്‍ .
അവര്‍ ചിരിച്ചു കൊണ്ട് പ്രാക്ര്തമായ നര്‍ത്ത ചുവടുകള്‍ വച്ചാണ് അടുത്ത് വന്നത് .
ജീവനില്ലാതെ ജീവിക്കുവാന്‍ അവര്‍ എന്നെ മാത്രം ബാക്കിയാക്കി , അവളുടെ ഓര്‍മ്മകളോടൊപ്പം .
…………………………..
ഒരുപാട് പേര്‍ സഹതാപത്തോടെ അടുത്ത് വന്നു .
ഞങ്ങളോടൊപ്പം ഇരുന്നു കരഞ്ഞു .
ഒരു പക്ഷെ ഞങ്ങളെക്കാളൊക്കെ  ചേച്ചി അവരുടെയൊക്കെ മകളായിരുന്നു എന്ന് തോന്നി .
അവര്‍ വികാരാധീനരായി പ്രതികരിച്ചു .
മാധ്യമങ്ങളില്‍ അവരുടെ മുഖവും പ്രസ്താവനകളും തിളച്ചു  നിന്നു .
…………………………..
ആ കഥ അവസാനിച്ചത്‌ പക്ഷെ ഹെഡ് ലൈനില്‍ ആയിരുന്നില്ല ….
ആ കഥയ്ക്ക്‌ പൂര്‍ണമായൊരു അവസാനം സത്യം പറഞ്ഞാല്‍ ഉണ്ടാവില്ല . മറ്റൊരു കഥ തുടങ്ങിയടത്തു ഈ കഥ പറഞ്ഞു നിര്‍ത്തി എന്നെ ഒള്ളു . ഇനിയും സമാനമായ ഹെഡ് ലൈനുകള്‍  തല പൊക്കുമ്പോള്‍ ഈ കഥയെക്കുറിച്ച് പണ്ഡിതന്മാര്‍ പരാമര്‍ശിക്കും , മിക്കവാറും ഒരു ഗുണപാഠം എന്നാ നിലയില്‍ .

15 മേയ് 2012

ഇന്നത്തെ കാരണം










                               



                                     പുതിയ ജീവിതം , പുത്തന്‍  പ്രതീക്ഷകള്‍  ...... ഇതൊന്നും അത്ര പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് ശിവരാമന് അറിയാം . എന്നിട്ടും അയാള്‍ രണ്ടും കല്‍പ്പിച്ചു തുനിഞ്ഞിറങ്ങി  . ഒരു രാത്രിയും പകലും ഇരുന്നു നല്ല പോലെ ചിന്തിച്ചെടുത്ത തീരുമാനമാണ് , ഇനി മദ്യപിക്കില്ല . ഇത്രയും നാളത്തെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ അയാളോട് തന്നെ വെറുപ്പ്‌ തോന്നി . താനിന്നെ വരെ തന്റെ ഭാര്യെയെ കുറിച്ചോ മക്കളെ കുറിച്ചോ ചിന്തിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു  . അന്നാദ്യമായാണ് അയാള്‍ തന്റെ കുടുംബത്തിനു വേണ്ടി കരഞ്ഞത് . വിഷമം സഹിക്കാവുന്നതിനുമപ്പുറമായപ്പോള്‍   , ഒരു മുഷിഞ്ഞ ഷര്‍ട്ടും മേശയില്‍ കിടന്ന കുറച്ചു ചില്ലറയും എടുത്തു ബിവറേജസ് ക്യു ലക്ഷ്യമാകി അയാള്‍ നടന്നു

01 ജനുവരി 2012

2012- ല്‍ വായിച്ച ആദ്യ പുസ്തകം "REVOLUTION 2020"


എന്റെ പുതുവര്‍ഷം , എന്റെ 2012 ... തുടങ്ങുന്നത്  "REVOLUTION 2020 " - ല്‍ നിന്നുമാണ് . ലോകം മുഴുവന്‍ , അല്ലെങ്കില്‍ ലോകത്തുള്ള മിക്കവാറും മനുഷ്യരെല്ലാം സ്കോച്ചും വിസ്കിയും ബീയറുമായി പുതു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഞാന്‍ മാത്രം നിശബ്ദമായി ഒരു നോവല്‍ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു  .


ചേതന്‍ ഭഗത്തിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു , അദേഹത്തിന്റെ പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടപ്പോള്‍ മുതല്‍ അതൊരെണ്ണം സ്വന്തമാക്കണം എന്ന ആഗ്രഹിച്ചിരുന്നു ... ഈയിടയ്ക്കാണ് അത് കൈയില്‍ വന്നു ചേര്‍ന്നത്‌ .... ഇറങ്ങി ആറു മാസം ആയതേ ഒള്ളു ... ഇപ്പൊ എന്റെ കൈയില്‍ ഉള്ളത് പത്താമത്തെ എഡിഷന്‍ എന്ന് പറയുമ്പോള്‍ തന്നെ ... അദേഹത്തിന്റെ   മുന്‍കാല   സൃഷ്ടികള്‍ എത്ര മഹത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ?.


"ഒരിക്കല്‍ ഇന്ത്യയിലെ ഒരു ചെറിയ ടൌണില്‍ ബുദ്ധിമാന്മാരായ  രണ്ടു പിള്ളാരുണ്ടായിരുന്നു .

ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച്  പണമുണ്ടാക്കണം ...

ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച്  വിപ്ലവം സൃഷ്ടിക്കണം ....


പ്രശനം എന്താണെന്ന് വച്ചാല്‍ ഇരുവരും പ്രണയിക്കുന്നത്‌  ഒരു പെണ്‍കുട്ടിയെ തന്നെ "

പുറന്താള്‍ക്കുറിപ്പ്‌  വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ത്രികോണ പ്രണയ കഥയാണെന്ന് തോന്നുമെങ്കിലും ... അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞു ഈ നോവലിന്റെ മൂല്യം കളയാന്‍ ഞാന്‍ ഉദേഷിക്കുന്നില്ല . കാരണം ഭാരതത്തിലെ അല്ലെങ്കില്‍ ഈ ലോകത്തിലെ തന്നെ  ഇന്നത്തെ ചെറുപ്പക്കാരെ പറ്റി , വിദ്യാഭ്യാസ വ്യവസ്ഥിതിയെ പറ്റി , പ്രണയത്തെ പറ്റി , പണത്തിനു വേണ്ടിയുള്ള ഓട്ടത്തെ പറ്റി , കളങ്കപൂരിതമായ ഓരോ ഇടാപാടുകളെ പറ്റി ... ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ നമ്മുടെ ലോകത്തെ പറ്റിയുള്ള കൃത്യമായ ചിത്രം ഈ നോവല്‍ തരുന്നു .... ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കാതെ കഥഗതിയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്ക് തോന്നും ... അതാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നുന്നു 
മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ   കഥ , വാരണാസി എന്ന പുണ്ണ്യ പുരാതനമായ നഗരത്തില്‍ തങ്ങളുടെ പ്രണയവും സന്തോഷവും കണ്ടത്താന്‍ ശ്രമിക്കുന്ന മൂന്നു പേര്‍ " ഗോപാല്‍ , രാഘവ് , ആരതി " .എന്നാല്‍ കളങ്ക പൂരിതമായൊരു ചുറ്റുപാടില്‍ അതത്ര എളുപ്പമല്ല , വാരണാസിയില്‍ ഓരോരുത്തരും വരുന്നത് ഗംഗയില്‍ തന്റെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് . അത് കൊണ്ട് തന്നെ വരാണാസി കളങ്കരഹിതമാക്കുക എന്നത് ശ്രമകരമായ  കാര്യമാണ് . ഗോപാല്‍ തന്റെ ലക്ഷ്യത്തിനായി തെറ്റുകള്‍ ചെയ്യുമ്പോള്‍ , രാഘവ് അവയ്ക്കെതിരെ പൊരുതുന്നു  ... ആറു ജയിക്കും എന്നതാണ് നോവല്‍ പറഞ്ഞു തരുന്നത് ...  
തോല്‍വിയുടെയും വിജയത്തിന്റെയും കഥ ... വികാര നിര്‍ഭലമായ കുറെ മുഹുര്‍ത്തങ്ങള്‍ കൊണ്ട് മനോഹരമാണ് അതിന്റെ കഥാഗതി ... ചില സമയത്ത് എന്റെ ജീവിതമാണ് ഈ നോവല്‍ എന്ന് കൂടി എനിക്ക് തോന്നിപ്പോയി .... അത് കൊണ്ട് തന്നെ എനിക്ക് ഈ നോവലില്‍ ഒരു വാചകം എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയില്ല " Losers , even if they do not have a brain , have a heart " .


എന്റെ  ജീവിതത്തില്‍ പലപ്പോഴും ഞാന്‍ ഈ വരികള്‍ ചിന്തിച്ചിട്ടുണ്ട് , ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ ബുദ്ധിയില്ല  , അയാള്‍ ഒരു മണ്ടനാണെന്ന് എല്ലാവരും വിധിയെഴുതും .... ഒരിക്കല്‍ പോലും അയാള്‍ക്ക്‌ വേദനിക്കുന്ന സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസുണ്ട് എന്ന് ആരും ചിന്തിക്കാറില്ല ....


അത് മാത്രമല്ല ആദ്യമായാണ്‌ ഒരു ഇംഗ്ലീഷ് നോവല്‍ ഇടവേളകളില്ലാതെ വായിച്ചത് .... രണ്ടാമൂഴവും , ഒരു സങ്കീര്‍ത്തനം  പോലെയും , മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ വായിച്ചത് പോലെ ...


മറ്റുള്ളവരും ഈ നോവല്‍ വായിക്കണം അല്ലെങ്കില്‍ വായിക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്ടിടുന്നത്  ..... ..(ഒരു വായനക്കുറിപ്പ്‌ എങ്ങനെ ആവണം എന്ന് എനിക്കറിയില്ല പക്ഷെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു വിധം എഴുതിയിട്ടുണ്ട് )